അപ്പന്റെ മക്കൾ അന്യരല്ല

 

ദൈവത്തെ 'അപ്പാ ' എന്ന് വിളിക്കുവാൻ ക്രിസ്തു നൽകിയ അവകാശം ശ്രെഷ്ടവും മഹനീയവുമാണ്. മനുഷ്യന്റെ ഭാവനയിലും ബുദ്ധിയിലും സൃഷ്ടിക്കപ്പെട്ട അനേകം ദൈവങ്ങൾക്കിടയിൽ സത്യ ഏക ദൈവത്തെ ക്രിസ്തു പരിചയപ്പെടുത്തി: ' സ്വർഗ്ഗത്തിലെ അപ്പൻ'. 

 

 ദൈവവിശ്വാസികൾക്കിടയിൽ വിഭാഗങ്ങളും ഉപാവിഭാഗങ്ങളുമുണ്ട്. പക്ഷേ സ്വർഗ്ഗത്തിലെ അപ്പന്റെ വീട്ടിൽ അപ്പനും മക്കളും മാത്രമേയുള്ളൂ. കറുത്തവരും വെളുത്തവരും ഇരു നിറക്കാരും കഴിവുള്ളവരും കഴിവില്ലാത്തവരും അപ്പന്റെ സ്വന്തം മക്കളാണ്. അപ്പന്റെ അടുത്തേക്കുള്ള നേർവഴിയും വാതിലുമായ ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിശാലഹൃദയനായ പൗലോസ് പറഞ്ഞു : 'യഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല, നിങ്ങളെല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ' ഗലാത്യർ 3:28

 

 അപ്പന്റെ മക്കളാകുവാൻ ആരുടെയും അനുവാദം ആവശ്യമില്ല. 'അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു'. യോഹന്നാൻ 1:12

 

 സകല പ്രപഞ്ചവും ജീവജാലങ്ങളും സ്വർഗ്ഗവും അപ്പന്റെ ഉടമസ്ഥാവകാശത്തിൽ പെട്ടതാണ്. അപ്പന്റെ മകനും മകളും ഇതിന്റെയൊക്കെ അവകാശികൾ ആണ്. ലോകത്തിൽ നാം കയ്യെത്തിപ്പിടിച്ച സകല സൗഭാഗ്യങ്ങളേക്കാളും വലുതാണ്, അപ്പന്റെ സ്വന്തം മകനും മകളും എന്ന സമുന്നത പദവി. അതുകൊണ്ട് ചില ഭൗതിക നഷ്ടങ്ങളിൽ നമുക്കെല്ലാം നഷ്ടപ്പെട്ടു എന്നോർത്ത് വിഷമിക്കരുത്. സ്വർഗ്ഗത്തിലെ അപ്പൻ സ്വന്തമായിട്ടുള്ളപ്പോൾ മക്കൾ ഒരിക്കലും അനാഥരല്ല.

 

 നാം എന്ത് ചെയ്യുന്നു, ചെയ്യാതിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല അപ്പനുമായുള്ള ബന്ധം. ക്രിസ്തുവിന്റെ ത്യാഗ ബലിയിലിലൂടെ തീറെഴുതി കിട്ടിയ ബന്ധവും അവകാശവും ആണ്. ഒരു തെറ്റ് ചെയ്യുമ്പോഴോ, വീഴ്ച്ച സംഭവിക്കുമ്പോഴോ നഷ്ടപ്പെടുന്നതല്ല അപ്പനുമായുള്ള ബന്ധം. അപ്പന്റെ ഹൃദയം നോവിക്കാതിരിക്കണം, തെറ്റിന് മാപ്പ് ചോദിക്കണം, നല്ല മക്കളായിരിക്കണം... തുടങ്ങിയ സാധാരണ കുടുംബ ബന്ധത്തിലെ അടിസ്ഥാന മൂല്യങ്ങൾ തന്നെയാണ് സ്വർഗ്ഗത്തിലെ അപ്പനും ആഗ്രഹിക്കുന്നത്.

 

 'മക്കൾ' എന്ന അവകാശം നേടുവാൻ ആരുടെയും ശിപാർശ ആവശ്യമില്ല, അത് സ്വീകാര്യവും അല്ല. മകൻ/ മകൾ എന്ന പദവിയിൽ നിന്ന് ഒരാളെ പിടിച്ചു മാറ്റുവാൻ ആർക്കും കഴിയില്ല.  

 

 സ്വന്തം ആത്മീയ അഭ്യാസങ്ങൾ കൊണ്ടാണ് അപ്പന്റെ മക്കളായിരിക്കുന്നത് എന്ന ചിന്ത അൽപത്തരമാണ്. നമ്മൾ നമ്മുടെ മാതാപിതാക്കളുടെ മക്കളായിരിക്കുന്നതും അവർ നമ്മെ സ്നേഹിക്കുന്നതും നമ്മൾ ഒന്നും ചെയ്തിട്ടില്ലല്ലോ. നമ്മൾ നല്ലവരും കുസൃതിക്കാരും ആയിരുന്നപ്പോഴും അവർ നമ്മെ സ്നേഹിച്ചു. ജീവിതത്തിൽ വീഴ്ച സംഭവിച്ചവരും സമൂഹം ഒറ്റപ്പെടുത്തിയവരുമായ ദൈവത്തിന്റെ സ്വന്തം മക്കൾ ഒരിക്കലും നിരാശപ്പെടരുത്. 'നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു ; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നെ. (റോമർ 8:17) 'എന്റെ അപ്പാ' എന്നു വിളിച്ചാൽ, നമുക്കും അപ്പനും ഇടയിൽ പാപമുണ്ടാക്കിയ അകലം തീർച്ചയായും

 ആത്മബന്ധമായി തീരും.

 

 ഭൂമിയിലെ അനാഥത്വവും ഏകാന്തതയും നമ്മെ തളർത്തരുത്. നമ്മൾ അനാഥരല്ല. സർവ്വ സമ്പന്നനും സ്നേഹനിധിയുമായ ഒരു അപ്പൻ നമുക്കുണ്ട്. ആ അപ്പന്റെ, അവകാശവും അർഹതയും അഭിമാനവും ഉള്ള മകനും മകളുമാണ് നമ്മൾ എന്ന സത്യം മറക്കരുത്. നിത്യത വരെ നീണ്ടുനിൽക്കുന്ന നിത്യബന്ധമാണ് അപ്പനുമായി നമുക്കുള്ളത്.  

എപ്പോഴെങ്കിലും ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ, കർത്താവിലും അവന്റെ അമിത ബലത്തിലും ആശ്രയിക്കണം, ശക്തിപ്പെടണം (എഫെസ്യർ 6:10). സർവ്വലോകത്തേക്കാൾ അധികമായി നമ്മെ സ്നേഹിക്കുന്ന അപ്പൻ നമ്മുടെ സ്വന്തമാണ്. പിന്നെന്തിനാണ് മക്കൾക്ക് അനാഥത്വത്തിന്റെ വ്യാകുല ചിന്തകൾ?

 

-ഫാ. ഡോ. ഏ. പി. ജോർജ്